December 1, 2013

വയനാട് ഒരു നാടല്ല

(കഴിഞ്ഞ ജൂണില്‍ വയനാട്ടിലേക്ക് നടത്തിയ ഒരു യാത്രയെ കുറിച്ച് അന്നെഴുതിയത്)
നാട്ടില്‍ അവസാനമായി വന്നു പോയിട്ട് ഒരു പാട് കാലം ഒന്നും ആയിരുന്നില്ലെങ്കിലും ഇത്തവണ നാട്ടിലേക്കും വീട്ടിലേക്കും ഉള്ള യാത്രക്ക് എന്ത് കൊണ്ടോ ഒരു മടങ്ങി വരവിന്‍റെ സ്വഭാവമുണ്ടായിരുന്നു. ചെന്നിത്തല തന്‍റെ സ്ഥിരം വിനോദങ്ങളില്‍ ഒന്നായ കേരള യാത്ര നടത്തുന്ന സമയത്ത് തന്നെ ഉള്ള എന്‍റെ കേരള യാത്ര എന്തോ മനസ്സ് കൊണ്ട് മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്ന ഒരാളുടെ യാത്രയുടേതിന് തുല്യമായിരുന്നു. (എല്ലാ നൊസ്റ്റാള്‍ജിയയും മാങ്ങാതൊലിയും എല്ലാം ഏതാണ്ട് രണ്ട് ആഴ്ച നാട്ടില്‍ നിന്നപ്പോള്‍ തന്നെ തീര്‍ന്നു. മടക്ക യാത്ര ഉദ്ദേശിച്ചതിലും നേരത്തെയാക്കി തിരിച്ചു പോരുകയാണ് ഉണ്ടായത്.) നാട്ടിലെത്തിയിട്ട് ചെയ്യണം എന്ന് കരുതിയ കാര്യങ്ങള്‍ പലതായിരുന്നു. മഴ പെയ്തു വെള്ളം നിറയുമ്പോള്‍ ഞങ്ങള്‍ ചാടി മദിക്കാറുണ്ടായിരുന്ന തോട്ടില്‍ മതിയാവോളം കുളിക്കണം. കോളേജ് കാലത്തെ സുഹൃത്തുക്കളെ കാണണം. അവരോടൊപ്പം കോളേജിനടുത്തുള്ള മൈലാടി കടവില്‍ ഒന്ന് കുളിക്കണം. കോഴിക്കോട് ബീച്ചില്‍ പോവണം. ഒന്ന് രണ്ടു രാത്രികള്‍ അവിടെ ചിലവിടണം. കോഴിക്കോട്ടെ ഹാജിയാന്മാര്‍ എല്ലാവരും കുണ്ടന്മാരുടെ ആളല്ല എന്ന ഡാ തടിയാ എന്ന സിനിമയിലെ വീ കെ ശ്രീരാമന്റെ ഡയലോഗിനോട്
, കോഴിക്കോടും കുണ്ടനും എന്നത് ഒരു construction മാത്രമാണ് എന്ന് കൊണ്ടോട്ടിക്കാരനും ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്നവനുമായ അല്ലിപ്പു കൂട്ടി ചേര്‍ത്തപ്പോള്‍ എന്നാല്‍ രണ്ടു ദിവസം കോഴിക്കോട് തങ്ങുക തന്നെ എന്നുറപ്പിച്ചതാണ്. കൂട്ടത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ കോയ എന്ന് വിളിക്കുന്ന, ഞങ്ങളെ കോയ എന്ന് അഭിസംബോധന ചെയ്യുന്ന ജാവേദിന്‍റെ കോഴിക്കോട് വെച്ച് ഓരോ ചായക്ക്‌ അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിക്കാംഎന്ന ക്ഷണവും സ്വീകരിക്കാം എന്ന് വെച്ചതാണ്. ഒരു .....ഉം നടക്കതെയാണ് തിരിച്ചു പോകുന്നത്. അല്ലിപ്പുവിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ പെയ്യാന്‍ മറന്ന മേഘങ്ങളോട് പിണക്കം പറഞ്ഞു ഹൈദരാബാദിന്‍റെ കടുത്ത ചൂടിലേക്ക് തിരിച്ചു വരികയാണുണ്ടായത്. നാട്ടില്‍ വന്നതിന്‍റെ പിറ്റേ ദിവസ്സം മാംബ്രേട്ടന്‍, ജല്ലു എന്ന എല്ലാവരുടെയും ഇക്ക, ഓര്‍മകളിലെ അല്ലിപ്പു എന്നിവരോടൊപ്പം വയനാട് വരെ പോയതും ഇക്കമാരുടെ ആധിക്യം കാരണം ഇക്കയാവാന്‍ പറ്റാതെ പോയ ശിഹാബിന്‍റെ ആതിഥ്യം സ്വീകരിച്ച് ഒരു നാള്‍ വയനാട്ടിലുള്ള പുള്ളിയുടെ വീട്ടില്‍ താമസിച്ചതും ആണ് ഇത്തവണത്തെ വരവില്‍ മൊതലായത്’. (നാട്ടില്‍ നിന്ന് തട്ടിയകോഴിയുടെയും പോത്തിന്റെയും ഒന്നും അളവ് ഇവിടെ പറയുന്നില്ല)
ഞാന്‍ നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെയാണ് താന്‍ ഇപ്പോള്‍ കോഴിക്കോട് വരെ പോവുകയാണ്, എന്താണ് വിശേഷം എന്ന് ചോദിച്ചു കൊണ്ട് ശിഹാബിന്‍റെ ഫോണ്‍ വരുന്നത്. ഒരു വയനാടുകാരനെ സംബന്ധിച്ചിടത്തോളം ചുരമിറങ്ങി മെയിന്‍ ലാന്‍ഡിലേക്ക് വരിക എന്നത്, അല്ലെങ്കില്‍ ചുരമിറങ്ങുക എന്നത് വലിയ ഒരു സംഭവമാണ് എന്ന് യുവ കഥാകൃത്ത്‌ അര്‍ഷാദ് ബത്തേരി എവിടെയോ എഴുതിയത് ഓര്‍മ്മയുണ്ട്. ചുരമിറങ്ങിയതിന്‍റെ സന്തോഷത്തില്‍ വിളിച്ചതാവും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ്‌ മനസിലായത് ഇത്തവണ നാട്ടില്‍ വരുമ്പോള്‍ ജലീല്‍, ഞാന്‍ പിന്നെ ക്യാമറക്ക്‌ വേണ്ടി മാംബ്ര എന്നിവര്‍ വയനാട് വരണം എന്ന് മുന്‍പ് പറഞ്ഞിരുന്നത് ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണ് വിളിച്ചതെന്ന്. അങ്ങനെയാണെങ്കില്‍ അന്ന് വൈകുന്നേരം തന്നെ താമലശ്ശേരി ചൊരം കേറി വയനാട്ടില്‍ പോവാം എന്ന് വെച്ചു. കോഴിക്കോട് ഒരു ദൃശ്യമാദ്ധ്യമ സ്ഥാപനത്തില്‍ ഉന്നത പദവികളില്‍ ഏതോ ഒന്ന് അലങ്കരിക്കുന്ന അല്ലിപ്പു തന്‍റെ ജോലികള്‍ പെട്ടെന്ന് തീര്‍ത്തു താനും വരാം എന്ന് ഏറ്റു. സ്ഥിരമായി നേരം വൈകി മാത്രം എത്തുന്ന ജലീലിനെ കാത്തു നില്‍ക്കുന്നത് ബുദ്ധി അല്ല എന്നറിയാമായിരുന്നെങ്കിലും അല്ലിപ്പുവും ശിഹാബും ജലീലിനോടൊപ്പം കോഴിക്കോട് നിന്ന് യാത്ര തുടങ്ങാനും നിലംബൂര്‍ക്കാരായ ഞാനും മാംബ്രയും താമലശ്ശേരി സ്റ്റാന്‍ഡില്‍ വെച്ച് അവരോടൊപ്പം ചേരാനും തീരുമാനമായി. സാധാരണയായി മറ്റുള്ളവരെ കാത്തു നിര്‍ത്തി മാത്രം ശീലമുള്ള ജലീലിനു ഞങ്ങളെ കാത്തു ഏതാണ്ട് അര മണിക്കൂറോളം കാത്തു നില്‍ക്കേണ്ടി വന്നു. താമലശ്ശേരി എത്തി വൈത്തിരി വരെ പോകുന്ന ആദ്യ ബസില്‍ തന്നെ ചാടിക്കേറിയതും കുറെ കാലമായി ഇരുന്നു സംസാരിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടമെല്ലാം നിന്ന് തന്നെ സംസാരിച്ചു കൊണ്ട് അല്ലിപ്പുവും ഞങ്ങളും തീര്‍ത്തു. മോഡേണിറ്റി ഇനിയും വയനാട് ജില്ലയില്‍ എത്തിയിട്ടില്ല എന്ന് കരുതിയ അല്ലിപ്പുവിന് ബസിറങ്ങി ശിഹാബിന്‍റെ വീട്ടിലേക്ക് പോവാന്‍ ചൂട്ട് വേണ്ടി വരില്ലേ എന്നായിരുന്നു യാത്രയുടെ അവസാനമായപ്പോഴേക്കും ആവലാതി. രാവേറെ ആയതിനാല്‍ അല്ലിപ്പുവിനെ കുറ്റപ്പെടുത്താനും പറ്റില്ലായിരുന്നു. ബസ് നാലാമത്തെ ഹെയര്‍ പിന്‍ വളവ് കഴിഞ്ഞപ്പോഴേക്കും മാംബ്ര സ്റ്റാര്‍റ്റെഡ് പുട്ടിംഗ് വാള്‍സ്”. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവന്‍ എന്ന തന്‍റെ മുന്‍ സവിശേഷതയോട് ചുരത്തില്‍ കേറ്റാന്‍ കൊള്ളാത്തവന്‍ എന്ന് കൂടി അവന്‍ കൂട്ടി ചേര്‍ത്തു.   
യാത്ര തിരിക്കുന്ന തിടുക്കത്തില്‍ കാര്യമായി ഭക്ഷണം കഴിക്കാന്‍ സമയം കിട്ടാതിരുന്നത് കൊണ്ട് എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. ഞാനാണെങ്കില്‍ അന്ന് വീട്ടില്‍ ഉച്ചക്ക് ഉണ്ടായിരുന്ന സല്‍ക്കാരത്തില്‍ അധികം ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടത്തില്‍ ആയിരുന്നു. കഞ്ഞി വെള്ളം താളിച്ചതും ചോറും ഉണ്ടാവും എന്നാണ് ശിഹാബ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ബസിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് ശിഹാബിന്‍റെ ജ്യേഷ്ടന്‍റെ ഓട്ടോ ആയിരുന്നു. ഓട്ടോ വീട്ടുമുറ്റത്ത് എത്തിയതും നല്ല ചില മസാലകളുടെ മണം മൂക്കിലേക്ക് എത്താന്‍ തുടങ്ങി. കഞ്ഞി വെള്ള താളിപ്പ് വാഗ്ദാനം ചെയ്ത ശിഹാബ് പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി നല്ല ബിരിയാണി ഒരുക്കാന്‍ വീട്ടുകാരെ ശട്ടം കെട്ടിയിരുന്നു. ബിരിയാണി എല്ലാം നല്ല വിധം തട്ടി ഓരോ കട്ടന്‍ ചായയും അകത്താക്കി ഞങ്ങള്‍, ഞങ്ങള്‍ക്ക് കിടക്കാനായി സജ്ജമാക്കിയ മുറിയിലേക്ക് പോയി. കൂട്ടത്തിലെ സൂഫിയും റൂമി ആരാധകനുമായ അല്ലിപ്പു ഉടന്‍ തന്നെ നിദ്ര പൂകിയതിനാല്‍ ബാക്കിയുള്ളവര്‍ക്കും പെട്ടെന്നുറങ്ങുകയല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നു. കിടക്കുമ്പോഴും കാലത്ത് എഴുന്നേറ്റ് എന്ത് ചെയ്യണം, എവിടെയെല്ലാം പോവണം  എന്നതൊക്കെയായിരുന്നു ശിഹാബിന്‍റെ ചിന്തകള്‍.
ഏറെ നാളുകള്‍ക്ക് ശേഷം ആ രാത്രിയിലാണ് വളരെ സ്വസ്ഥമായി ഉറങ്ങിയത്. 


November 6, 2013

യാത്രയക്കപ്പെടുന്ന ബലിമൃഗങ്ങളുടെ ഏകാന്തത

December 25, 2012 at 22:17


തങ്ങളെ യാത്രയയക്കാന്‍ അല്ലെങ്കില്‍ സ്വീകരിക്കാന്‍ ആരെങ്കിലും റെയില്‍വേ സ്റ്റേഷനിലോ എയര്‍പോര്‍ട്ടിലോ ബസ്‌ സ്റ്റാന്‍ഡിലോ വരുമ്പോഴാണ്‌ ഒരു നഗരം വീട് പോലെ അനുഭവപ്പെടാറുള്ളത് എന്ന് പറയാറുണ്ട്‌. നഗരങ്ങളില്‍ സ്ഥിര താമസമാക്കിയ പലര്‍ക്കും വല്ലപ്പോഴും സന്ദര്‍ശകരായി എത്തുന്നവരെ യാത്രയാക്കാലും സ്വീകരിക്കലും ഒരു സ്ഥിരം ചടങ്ങ് ആകാറുണ്ട്. എന്നാല്‍ നഗരം വിട്ടു പോകുന്നവരെ യാത്രയാക്കലാണ് ഏറ്റവും വേദന നിറഞ്ഞ അനുഭവം എന്ന് സ്ഥിരം യാത്രയയപ്പുകാര്‍ പറയും. റെയില്‍വേ സ്റ്റേഷന് അടുത്ത് താമസിക്കുന്നത് കൊണ്ട് സ്ഥിരമായി യാത്രയപ്പുകാരന്‍ ആകേണ്ടി വരുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്. നഗരം വിട്ടു പോകുന്നവരെ യാത്രയാക്കി മനസ്സ് മരവിച്ചു പോയി എന്നാണ് ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് ഒരിക്കലും കണ്ടു മുട്ടാന്‍ സാധ്യത ഇല്ല എന്ന് കരുതുന്ന സുഹൃത്തുക്കളെ യാത്രയാക്കുമ്പോള്‍ ഒരു ശവ മഞ്ചം ചുമക്കുന്ന നിര്‍വികാരത പലപ്പോഴും അനുഭവപ്പെടാറുണ്ട്. യാത്രയയപ്പുകാരനില്‍ നിന്നും യാത്രയാക്കപ്പെടുന്ന ആളിലേക്ക് നോക്കിയാല്‍, ഒരു ബലി മൃഗത്തെ ബലിക്കായി കൊണ്ട് പോകുന്ന പോലെയാണ് ആ ആള്‍ എനിക്ക് അനുഭവപ്പെടാറുള്ളത്. യാത്രയക്കുന്നവരും യാത്രയക്കപ്പെടുന്നവരും എത്രയും പെട്ടെന്ന് ഈ ചടങ്ങ് ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്നു കരുതാറുണ്ട്‌. ട്രെയിനിന്‍റെ അല്ലെങ്കില്‍ ഫ്ലൈറ്റിന്റെ അല്ലെങ്കില്‍ ബസ്സിന്‍റെ പുറപ്പെടല്‍ സമയം ആവാനുള്ള ഒരു കാത്തിരിപ്പ്‌. അത് കഴിഞ്ഞാല്‍ കുഴി മാടത്തില്‍ മൃതദേഹം ഇറക്കി വെച്ച് തിരിച്ചു നടക്കുന്ന ബന്ധു മിത്രാദികളുടെതിനു സമാനമായ ഒരു നിര്‍വികാരതയോടെയുള്ള ഒരു തിരിഞ്ഞു നടത്തം. അതിനുള്ള കാത്തിരിപ്പാണ് ചിലപ്പോഴൊക്കെ യാത്രയപ്പുകള്‍. യാത്രയാക്കുമ്പോള്‍ പല ഓര്‍മ്മകളുടെ കൂടി മരണമാണല്ലോ സംഭവിക്കുന്നത്. ഓര്‍മ്മകള്‍ മരിക്കുമ്പോള്‍ നമ്മളും മരിക്കും എന്ന് പറയുന്നത് സത്യമായിരിക്കാം.എന്നെന്നേക്കുമായി യാത്രയയച്ച ചിലര്‍ തിരിച്ചു വരുമ്പോള്‍ അതൊരു പ്രേതത്തിന്റെ തിരിച്ചു വരവ് പോലെ അനുഭവപ്പെടുമോ? അറിഞ്ഞു കൂടാ. എന്നാല്‍ യാത്രയക്കപ്പെട്ട ആളുടെ ബസ്സോ ട്രെയിനോ ലേറ്റ് ആകുമ്പോള്‍ ബലിക്ക് നിശ്ചയിക്കപ്പെട്ട മൃഗത്തിന് അഞ്ചു അല്‍പ സമയം കൂടെ നീട്ടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള ഒരു തരം അനുഭവമാണ് ഉണ്ടാവാറുള്ളത്. മരണത്തിനു നിശ്ചയിക്കപ്പെട്ട ഒരാള്‍ക്ക് (ബലി മൃഗമോ ചാവേറോ ആകട്ടെ) അല്‍പ നേരം കൂടെ നീട്ടി കിട്ടുന്നത് അസഹാനീയമാകുമല്ലോ. ഒരിക്കല്‍ ഒരു കൂട്ടുകാരനെ യാത്രയാക്കാന്‍ പോയ അനുഭവം വേറെ ചിലര്‍  പറഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലും കാണാന്‍ പറ്റിയെന്നു വരില്ല എന്നെല്ലാമുള്ള സങ്കടം പറയലുകള്‍ക്കും കരച്ചിലിനും ശേഷം കൂട്ടുകാര്‍ തിരിഞ്ഞു നടക്കാനും ബസ്‌ മുന്നോട്ട് എടുക്കാനും തുടങ്ങി. എന്നാല്‍ ഏതാണ്ട് ഇരുന്നൂര്‍ മീറ്റര്‍ അകലെ ബസ്സ്‌ അര മണിക്കൂറോളം നിര്‍ത്തിയിട്ടപ്പോള്‍ തനിക്ക് ബലിക്ക് താമസം നേരിടുന്ന ഒരു ബലി മൃഗത്തിന്‍റെ മാനസികാവസ്ഥ ആണ് ഉണ്ടായത് എന്ന് ആ കൂട്ടുകാരന്‍.  ഒരിടത്ത് എന്ന തന്‍റെ കഥയില്‍ ബലിക്കു താമസം നേരിടുമ്പോള്‍ ബലിക്കിരയാവേണ്ട തവളയുടെ മനോവ്യാപാരങ്ങള്‍ വരച്ചിടുന്നുണ്ട് സക്കറിയ. ബലിക്ക് നിശ്ചയിക്കപ്പെട്ടത് കൊണ്ട് തന്നെ ഒരു തിരിച്ചു പോക്ക് സാധ്യമല്ല. എന്നാല്‍ തന്നെ തേടി ഒരു വേട്ടക്കാരനും വരുന്നില്ല. തന്‍റെ ബലിയും കാത്തു നില്‍ക്കുന്ന മറ്റു തവളകളുടെ പിന്നില്‍ നിന്നുള്ള ദൃഷ്ടികളെ കുറിച്ചുള്ള ബോദ്ധ്യം ആ ബലി തവളയെ എകാന്തനാക്കുകയാണ്. ഒരു പക്ഷെ ബലിക്ക് നിശ്ചയിക്കപ്പെട്ട ആളും യാത്രയച്ചിട്ടും യാത്ര പുറപ്പെടാന്‍ വൈകുന്ന ആളും പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയും (The Goalie's Anxiety at the Penalty Kick എന്ന നോവലിനോടും ഹിഗ്വിറ്റ എന്ന എന്‍ എസ് മാധവന്‍റെ കഥയോടും കടപ്പാട്) ആയിരിക്കാം ഏറ്റവും എകാന്തന്മാര്‍. 

പുട്ടും പ്രതാപവും

October 5, 2012 at 22:01

ഇഫ്ലു മെസ്സിനെ കുറിച്ച് പറയാറുള്ളത് മെസ്സില്‍ ജോയിന്‍ ചെയ്തില്ലെങ്കില്‍ എവിടുന്ന് ഭക്ഷണം കഴിക്കണം എന്നാലോചിച്ചാല്‍ മതി എന്നാല്‍ മെസ്സില്‍ ചേര്‍ന്നാല്‍ ഭക്ഷണം കഴിക്കണോ എന്ന് തന്നെ ആലോചിക്കേണ്ടി വരും എന്നാണ്. മെസ്സില്‍ നിന്നും അവധിയെടുത്ത് നില്‍ക്കുന്ന ഇന്ന് രാത്രിയില്‍ ഭക്ഷണം എവിടുന്ന് കഴിക്കണം എന്ന് ചോദിക്കാന്‍ സുഹൃത്ത്‌ ഷരീഫിന്‍റെ മുറിയില്‍ പോയപ്പോള്‍ അവന്‍ പണവും പ്രതാപവും നമുക്കെന്തിനാ, പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ" എന്ന പാട്ട് തിരിച്ചും മറിച്ചും കേട്ട് കൊണ്ടിരിക്കുകയാണ്. എവിടുന്നാ പുട്ട് കഴിക്കാന്‍ പറ്റുക എന്നവന്‍ ചോദിച്ചപ്പോള്‍ ഹൈദരാബാദിലെ കേരള ഭക്ഷണശാലകളോടുള്ള മുന്‍ വിധി മാറ്റി വെച്ചു സെക്കന്തെരാബാദിലെ ജെം ഹോട്ടെലില്‍ പോകാമെന്ന് വെച്ചു. ഭക്ഷണത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് നിരന്തരം സംസാരിക്കുമെങ്കിലും വേണ്ട വിധം ഭക്ഷണം കഴിക്കാത്തതിനാല്‍ ഞാന്‍ മുരിങ്ങാക്കോല്‍ പോലെ ആകുന്നുണ്ടെന്നും ഏതെങ്കിലും 'സവര്‍ണര്‍' സദ്യക്കൊപ്പം വിളമ്പുന്ന സാമ്പാറില്‍ ഇടാന്‍ എന്നെ ഉപയോഗിച്ചേക്കും എന്നൊക്കെ ചില സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. എന്നാല്‍ പിന്നെ കാര്യമായി അല്‍പ്പം എന്തെങ്കിലും തട്ടാം എന്ന് വെച്ചു. 
ആദ്യം തന്നെ ഓരോ പ്ലേറ്റ് പുട്ടും ഒരു ചിക്കന്‍ ഉലര്‍ത്തിയതും ഓര്‍ഡര്‍ ചെയ്തു. അതിനിടക്ക് പുട്ട് പണ്ട് മുതലേ ഒരു കീഴാള ഭക്ഷണമായിരുന്നു എന്നും അതിനാല്‍ തന്നെ കീഴാളന്‍റെ ഭക്ഷണ ശീലത്തെ പരിഹസിക്കാന്‍ പുട്ടിനെ കണ്ടിയപ്പം എന്നാണ് വരേണ്യര്‍ വിളിക്കാരുണ്ടായിരുന്നത് എന്നുമുള്ള കെ ഇ എന്നിന്‍റെ പുസ്തകത്തില്‍ നിന്ന് കിട്ടിയ ജ്ഞാനം വിളമ്പാന്‍ തുടങ്ങിയ എന്നില്‍ നിന്ന് ഷരീഫിനെ രക്ഷിച്ചത്‌ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയ പുട്ടും ചിക്കനും ആയിരുന്നു. കൈരളിക്കാര്‍ കേരളീയത്തിനു ചിക്കന്‍ വിളമ്പുന്നതില്‍ പ്രശനം കണ്ടെത്തുകയും എന്നിട്ട് ഇവിടെ വന്നു പോത്തോ പന്നിയോ കഴിക്കാതെ നീ എന്തിനാ ചിക്കന്‍ കഴിക്കുന്നത് എന്ന് അതിനിടെ ഷരീഫ് എന്നെയൊന്നു വാരി. ഏതായാലും നല്ല തേങ്ങയും കൊത്ത മല്ലിയും എല്ലാം ഇട്ട ചിക്കന്‍ ഉലര്‍ത്തിയത് രണ്ടു പേര്‍ക്കും നന്നായി പിടിച്ചു. പുട്ട് കഴിച്ചു തീര്‍ന്നിട്ടും ചിക്കന്‍ ഉലര്‍ത്തിയത് തീരാതിരുന്നപ്പോ ഓരോ പ്ലേറ്റ് ഇടിയപ്പം കൂടി ഓര്‍ഡര്‍ ചെയ്യേണ്ടി വന്നു. ഇടിയപ്പത്തിനു തന്‍റെ നാട്ടില്‍ നൂല്‍പ്പുട്ട് എന്നാണ് പറയുക എന്നും അതിനാല്‍ നമ്മള്‍ കഴിക്കുന്നത് പുട്ട് തന്നെയാണെന്നും സിദ്ധാന്തം ചമച്ചു ഷരീഫ്. കോഴിയുടെ എരിവു വല്ലാതെ അങ്ങ് ആയപ്പോള്‍ പണ്ടത്തെ സാമ്രാജ്യത്വ വിരോധം ഒക്കെ മറന്നു കോളയില്‍ അഭയം തേടേണ്ടി വന്നു രണ്ടിനും. ഏതായാലും എല്ലാം നന്നായി ആസ്വദിച്ചു ഭക്ഷണത്തിനു പ്രൊഫഷണല്‍ റിവ്യൂക്കാര്‍ നല്‍കുന്ന പോലെ എത്ര മാര്‍ക്ക് നല്‍കാം എന്നായി പത്രപ്രവര്‍ത്തകന്റെ കുപ്പായം അഴിച്ചു വെച്ചിട്ടും മനസ്സില്‍ നിന്നും പത്രപ്രവര്‍ത്തകനെ ഇറക്കി വെക്കാത്ത ഷരീഫിന്‍റെ ആലോചന. അഞ്ചില്‍ മൂന്നര കൊടുക്കുന്നതാണ് ഇപ്പോഴത്തെ ഒരു രീതി എന്ന് ഞാന്‍ തട്ടി വിട്ടു. മാര്‍ക്ക് എത്ര കൊടുത്താലും ബില്ലില്‍ കുറവുണ്ടാവില്ലെന്നു നമുക്കറിയാമല്ലോ. ഏതായാലും ബില്ല് വന്നപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന ക്ലിഷേ വാചകത്തില്‍ ഈ കുറിപ്പ് എനിക്ക് അവസാനിപ്പിക്കേണ്ടി വരില്ല. കാരണം പണവും പ്രതാപവും വേണ്ട, പുട്ട് മാത്രം മതി എന്ന് പറഞ്ഞ ഷരീഫിന്‍റെ പോക്കറ്റില്‍ നിന്ന് പണം പോകുമ്പോഴും എനിക്ക് പ്രതാപിയെ പോലെ നിന്നാല്‍ മതിയല്ലോ.