December 1, 2013

വയനാട് ഒരു നാടല്ല

(കഴിഞ്ഞ ജൂണില്‍ വയനാട്ടിലേക്ക് നടത്തിയ ഒരു യാത്രയെ കുറിച്ച് അന്നെഴുതിയത്)
നാട്ടില്‍ അവസാനമായി വന്നു പോയിട്ട് ഒരു പാട് കാലം ഒന്നും ആയിരുന്നില്ലെങ്കിലും ഇത്തവണ നാട്ടിലേക്കും വീട്ടിലേക്കും ഉള്ള യാത്രക്ക് എന്ത് കൊണ്ടോ ഒരു മടങ്ങി വരവിന്‍റെ സ്വഭാവമുണ്ടായിരുന്നു. ചെന്നിത്തല തന്‍റെ സ്ഥിരം വിനോദങ്ങളില്‍ ഒന്നായ കേരള യാത്ര നടത്തുന്ന സമയത്ത് തന്നെ ഉള്ള എന്‍റെ കേരള യാത്ര എന്തോ മനസ്സ് കൊണ്ട് മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്ന ഒരാളുടെ യാത്രയുടേതിന് തുല്യമായിരുന്നു. (എല്ലാ നൊസ്റ്റാള്‍ജിയയും മാങ്ങാതൊലിയും എല്ലാം ഏതാണ്ട് രണ്ട് ആഴ്ച നാട്ടില്‍ നിന്നപ്പോള്‍ തന്നെ തീര്‍ന്നു. മടക്ക യാത്ര ഉദ്ദേശിച്ചതിലും നേരത്തെയാക്കി തിരിച്ചു പോരുകയാണ് ഉണ്ടായത്.) നാട്ടിലെത്തിയിട്ട് ചെയ്യണം എന്ന് കരുതിയ കാര്യങ്ങള്‍ പലതായിരുന്നു. മഴ പെയ്തു വെള്ളം നിറയുമ്പോള്‍ ഞങ്ങള്‍ ചാടി മദിക്കാറുണ്ടായിരുന്ന തോട്ടില്‍ മതിയാവോളം കുളിക്കണം. കോളേജ് കാലത്തെ സുഹൃത്തുക്കളെ കാണണം. അവരോടൊപ്പം കോളേജിനടുത്തുള്ള മൈലാടി കടവില്‍ ഒന്ന് കുളിക്കണം. കോഴിക്കോട് ബീച്ചില്‍ പോവണം. ഒന്ന് രണ്ടു രാത്രികള്‍ അവിടെ ചിലവിടണം. കോഴിക്കോട്ടെ ഹാജിയാന്മാര്‍ എല്ലാവരും കുണ്ടന്മാരുടെ ആളല്ല എന്ന ഡാ തടിയാ എന്ന സിനിമയിലെ വീ കെ ശ്രീരാമന്റെ ഡയലോഗിനോട്
, കോഴിക്കോടും കുണ്ടനും എന്നത് ഒരു construction മാത്രമാണ് എന്ന് കൊണ്ടോട്ടിക്കാരനും ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്നവനുമായ അല്ലിപ്പു കൂട്ടി ചേര്‍ത്തപ്പോള്‍ എന്നാല്‍ രണ്ടു ദിവസം കോഴിക്കോട് തങ്ങുക തന്നെ എന്നുറപ്പിച്ചതാണ്. കൂട്ടത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ കോയ എന്ന് വിളിക്കുന്ന, ഞങ്ങളെ കോയ എന്ന് അഭിസംബോധന ചെയ്യുന്ന ജാവേദിന്‍റെ കോഴിക്കോട് വെച്ച് ഓരോ ചായക്ക്‌ അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിക്കാംഎന്ന ക്ഷണവും സ്വീകരിക്കാം എന്ന് വെച്ചതാണ്. ഒരു .....ഉം നടക്കതെയാണ് തിരിച്ചു പോകുന്നത്. അല്ലിപ്പുവിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ പെയ്യാന്‍ മറന്ന മേഘങ്ങളോട് പിണക്കം പറഞ്ഞു ഹൈദരാബാദിന്‍റെ കടുത്ത ചൂടിലേക്ക് തിരിച്ചു വരികയാണുണ്ടായത്. നാട്ടില്‍ വന്നതിന്‍റെ പിറ്റേ ദിവസ്സം മാംബ്രേട്ടന്‍, ജല്ലു എന്ന എല്ലാവരുടെയും ഇക്ക, ഓര്‍മകളിലെ അല്ലിപ്പു എന്നിവരോടൊപ്പം വയനാട് വരെ പോയതും ഇക്കമാരുടെ ആധിക്യം കാരണം ഇക്കയാവാന്‍ പറ്റാതെ പോയ ശിഹാബിന്‍റെ ആതിഥ്യം സ്വീകരിച്ച് ഒരു നാള്‍ വയനാട്ടിലുള്ള പുള്ളിയുടെ വീട്ടില്‍ താമസിച്ചതും ആണ് ഇത്തവണത്തെ വരവില്‍ മൊതലായത്’. (നാട്ടില്‍ നിന്ന് തട്ടിയകോഴിയുടെയും പോത്തിന്റെയും ഒന്നും അളവ് ഇവിടെ പറയുന്നില്ല)
ഞാന്‍ നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെയാണ് താന്‍ ഇപ്പോള്‍ കോഴിക്കോട് വരെ പോവുകയാണ്, എന്താണ് വിശേഷം എന്ന് ചോദിച്ചു കൊണ്ട് ശിഹാബിന്‍റെ ഫോണ്‍ വരുന്നത്. ഒരു വയനാടുകാരനെ സംബന്ധിച്ചിടത്തോളം ചുരമിറങ്ങി മെയിന്‍ ലാന്‍ഡിലേക്ക് വരിക എന്നത്, അല്ലെങ്കില്‍ ചുരമിറങ്ങുക എന്നത് വലിയ ഒരു സംഭവമാണ് എന്ന് യുവ കഥാകൃത്ത്‌ അര്‍ഷാദ് ബത്തേരി എവിടെയോ എഴുതിയത് ഓര്‍മ്മയുണ്ട്. ചുരമിറങ്ങിയതിന്‍റെ സന്തോഷത്തില്‍ വിളിച്ചതാവും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ്‌ മനസിലായത് ഇത്തവണ നാട്ടില്‍ വരുമ്പോള്‍ ജലീല്‍, ഞാന്‍ പിന്നെ ക്യാമറക്ക്‌ വേണ്ടി മാംബ്ര എന്നിവര്‍ വയനാട് വരണം എന്ന് മുന്‍പ് പറഞ്ഞിരുന്നത് ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണ് വിളിച്ചതെന്ന്. അങ്ങനെയാണെങ്കില്‍ അന്ന് വൈകുന്നേരം തന്നെ താമലശ്ശേരി ചൊരം കേറി വയനാട്ടില്‍ പോവാം എന്ന് വെച്ചു. കോഴിക്കോട് ഒരു ദൃശ്യമാദ്ധ്യമ സ്ഥാപനത്തില്‍ ഉന്നത പദവികളില്‍ ഏതോ ഒന്ന് അലങ്കരിക്കുന്ന അല്ലിപ്പു തന്‍റെ ജോലികള്‍ പെട്ടെന്ന് തീര്‍ത്തു താനും വരാം എന്ന് ഏറ്റു. സ്ഥിരമായി നേരം വൈകി മാത്രം എത്തുന്ന ജലീലിനെ കാത്തു നില്‍ക്കുന്നത് ബുദ്ധി അല്ല എന്നറിയാമായിരുന്നെങ്കിലും അല്ലിപ്പുവും ശിഹാബും ജലീലിനോടൊപ്പം കോഴിക്കോട് നിന്ന് യാത്ര തുടങ്ങാനും നിലംബൂര്‍ക്കാരായ ഞാനും മാംബ്രയും താമലശ്ശേരി സ്റ്റാന്‍ഡില്‍ വെച്ച് അവരോടൊപ്പം ചേരാനും തീരുമാനമായി. സാധാരണയായി മറ്റുള്ളവരെ കാത്തു നിര്‍ത്തി മാത്രം ശീലമുള്ള ജലീലിനു ഞങ്ങളെ കാത്തു ഏതാണ്ട് അര മണിക്കൂറോളം കാത്തു നില്‍ക്കേണ്ടി വന്നു. താമലശ്ശേരി എത്തി വൈത്തിരി വരെ പോകുന്ന ആദ്യ ബസില്‍ തന്നെ ചാടിക്കേറിയതും കുറെ കാലമായി ഇരുന്നു സംസാരിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടമെല്ലാം നിന്ന് തന്നെ സംസാരിച്ചു കൊണ്ട് അല്ലിപ്പുവും ഞങ്ങളും തീര്‍ത്തു. മോഡേണിറ്റി ഇനിയും വയനാട് ജില്ലയില്‍ എത്തിയിട്ടില്ല എന്ന് കരുതിയ അല്ലിപ്പുവിന് ബസിറങ്ങി ശിഹാബിന്‍റെ വീട്ടിലേക്ക് പോവാന്‍ ചൂട്ട് വേണ്ടി വരില്ലേ എന്നായിരുന്നു യാത്രയുടെ അവസാനമായപ്പോഴേക്കും ആവലാതി. രാവേറെ ആയതിനാല്‍ അല്ലിപ്പുവിനെ കുറ്റപ്പെടുത്താനും പറ്റില്ലായിരുന്നു. ബസ് നാലാമത്തെ ഹെയര്‍ പിന്‍ വളവ് കഴിഞ്ഞപ്പോഴേക്കും മാംബ്ര സ്റ്റാര്‍റ്റെഡ് പുട്ടിംഗ് വാള്‍സ്”. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവന്‍ എന്ന തന്‍റെ മുന്‍ സവിശേഷതയോട് ചുരത്തില്‍ കേറ്റാന്‍ കൊള്ളാത്തവന്‍ എന്ന് കൂടി അവന്‍ കൂട്ടി ചേര്‍ത്തു.   
യാത്ര തിരിക്കുന്ന തിടുക്കത്തില്‍ കാര്യമായി ഭക്ഷണം കഴിക്കാന്‍ സമയം കിട്ടാതിരുന്നത് കൊണ്ട് എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. ഞാനാണെങ്കില്‍ അന്ന് വീട്ടില്‍ ഉച്ചക്ക് ഉണ്ടായിരുന്ന സല്‍ക്കാരത്തില്‍ അധികം ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടത്തില്‍ ആയിരുന്നു. കഞ്ഞി വെള്ളം താളിച്ചതും ചോറും ഉണ്ടാവും എന്നാണ് ശിഹാബ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ബസിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് ശിഹാബിന്‍റെ ജ്യേഷ്ടന്‍റെ ഓട്ടോ ആയിരുന്നു. ഓട്ടോ വീട്ടുമുറ്റത്ത് എത്തിയതും നല്ല ചില മസാലകളുടെ മണം മൂക്കിലേക്ക് എത്താന്‍ തുടങ്ങി. കഞ്ഞി വെള്ള താളിപ്പ് വാഗ്ദാനം ചെയ്ത ശിഹാബ് പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി നല്ല ബിരിയാണി ഒരുക്കാന്‍ വീട്ടുകാരെ ശട്ടം കെട്ടിയിരുന്നു. ബിരിയാണി എല്ലാം നല്ല വിധം തട്ടി ഓരോ കട്ടന്‍ ചായയും അകത്താക്കി ഞങ്ങള്‍, ഞങ്ങള്‍ക്ക് കിടക്കാനായി സജ്ജമാക്കിയ മുറിയിലേക്ക് പോയി. കൂട്ടത്തിലെ സൂഫിയും റൂമി ആരാധകനുമായ അല്ലിപ്പു ഉടന്‍ തന്നെ നിദ്ര പൂകിയതിനാല്‍ ബാക്കിയുള്ളവര്‍ക്കും പെട്ടെന്നുറങ്ങുകയല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നു. കിടക്കുമ്പോഴും കാലത്ത് എഴുന്നേറ്റ് എന്ത് ചെയ്യണം, എവിടെയെല്ലാം പോവണം  എന്നതൊക്കെയായിരുന്നു ശിഹാബിന്‍റെ ചിന്തകള്‍.
ഏറെ നാളുകള്‍ക്ക് ശേഷം ആ രാത്രിയിലാണ് വളരെ സ്വസ്ഥമായി ഉറങ്ങിയത്.